ഗര്‍ഭകാലത്തെ പാരസെറ്റാമോളിന്റെ ഉപയോഗം ജനിക്കുന്ന കുഞ്ഞിന് ഓട്ടിസം ഉണ്ടാക്കുമോ?; വ്യക്തത വരുത്തി ലോകാരോഗ്യ സംഘടന

ഗര്‍ഭകാലത്ത് പാരസെറ്റാമോള്‍ ഉപയോഗിക്കുന്നതും ഓട്ടിസം സ്‌പെക്‌ട്രെം ഡിസോര്‍ഡറുമായി ബന്ധമുണ്ടെന്നുള്ള വാര്‍ത്തകള്‍ ലോകമെമ്പാടുമുള്ള ജനങ്ങളെ ആശങ്കയിലാക്കിയ കാര്യമാണ്.

 

എന്നാല്‍ ലോകാരോഗ്യ സംഘടന നടത്തിയ ഒരു പഠനത്തിലെ റിപ്പോര്‍ട്ടുകള്‍ ആശ്വാസം നല്‍കുന്ന ചില കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്. ഗര്‍ഭകാലത്ത് അസറ്റാമിനോഫെന്‍ (പാരസെറ്റമോള്‍) ഉപയോഗിക്കുന്നതും ഓട്ടിസവുമായി ബന്ധമുണ്ട് എന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ നിലവില്‍ ഇല്ലെന്ന് ലോകാരോഗ്യ സംഘടന (WHO) പറയുന്നു.

 

ആഗോളതലത്തില്‍ ഏകദേശം 62 ദശലക്ഷം ആളുകള്‍ക്ക് ഓട്ടിസം സ്‌പെക്‌ട്രം ഡിസോര്‍ഡര്‍ ഉണ്ട്. (തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ട അവസ്ഥയാണിത്) സമീപ വര്‍ഷങ്ങളില്‍ ഓട്ടിസത്തിന്റെ അവബോധവും രോഗനിര്‍ണയവും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഓടിസത്തിന് കൃത്യമായ കാരണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

 

ഗര്‍ഭകാലത്തെ പാരസെറ്റാമോളിന്റെ ഉപയോഗം ജനിക്കുന്ന കുഞ്ഞിന് ഓട്ടിസം ഉണ്ടാക്കും എന്ന പ്രചാരണങ്ങളുണ്ടായിരുന്നു. ഈ പ്രചാരണങ്ങളെയാണ് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ WHO തള്ളിയത്. ഏത് മരുന്നിന്റെയും അമിത ഉപയോഗം ദോഷകരമാണ്. പാരസെറ്റാമോള്‍ സുരക്ഷിതമായ മരുന്നാണെങ്കിലും ഗര്‍ഭിണികള്‍ക്ക് അവരുടെ ഡോക്ടര്‍മാരുടെയോ ആരോഗ്യപ്രവര്‍ത്തകരുടെയോ ഉപദേശങ്ങള്‍ പിന്തുടരാമെന്ന് പറയുന്നുണ്ട്. പാരസെറ്റാമോളും ഓട്ടിസവും തമ്മിലും, ശ്രദ്ധക്കുറവ് അല്ലെങ്കില്‍ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറും തമ്മിലുളള ബന്ധത്തെക്കുറിച്ച്‌ സൂചന നല്‍കുന്ന പഠനങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്.

 

 

 

 

ഓട്ടിസം ,എഡിഎച്ച്‌ഡി ,കുട്ടികളിലെ നാഡീവികസന അവസ്ഥകള്‍ എന്നിവയെക്കുറിച്ചുള്ള 40 നിരീക്ഷണ പഠനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പാരസെറ്റമോള്‍ കഴിക്കുന്നതിനേക്കാള്‍ അമ്മയുടെ ജനിതക ഘടകങ്ങളോ അടിസ്ഥാന ആരോഗ്യ സ്ഥിതികളോ ആണ് രോഗത്തിന് കാരണമാകുക എന്നാണ് പഠനം വ്യക്തമാക്കുന്നത്.കുടുംബത്തില്‍ എഡിഎച്ച്‌ഡിയുടെയോ ഓട്ടിസത്തിന്റെയോ ചരിത്രമുണ്ടെങ്കില്‍ ഉണ്ടാകുന്ന കുട്ടിക്ക് വൈകല്യങ്ങള്‍ ഉണ്ടാകാം. ഗര്‍ഭകാലത്ത് ഉപയോഗിക്കാന്‍ ഏറ്റവും സുരക്ഷിതമായ മരുന്നാണ് പാരസെറ്റാമോള്‍.