ആതിരയെ കാണാൻ എല്ലാ മാസവും ഇൻസ്റ്റഗ്രാം സുഹൃത്ത് എത്തും; ഭര്‍ത്താവും ബന്ധുക്കളും സംഭവം അറിഞ്ഞതോടെ യുവതി ബന്ധത്തില്‍ നിന്നും പിന്മാറി; കഠിനംകുളത്ത് യുവതിയെ ഇൻസ്റ്റഗ്രാം സുഹൃത്ത് വീട്ടില്‍കയറി കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി ഇനിയും കാണാമറയത്ത്; പിടികൂടാനാവാതെ പൊലീസ്

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ ഇൻസ്റ്റഗ്രാം സുഹൃത്ത് വീട്ടില്‍കയറി കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്.

കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടില്‍ ആതിര (മാളു-30) വിന്റെ കൊലപാതകി ഇപ്പോഴും കാണാമറയത്താണ്. ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ എറണാകുളം ചെല്ലാനം സ്വദേശിയായ യുവാവാണ് യുവതിയുടെ ജീവനെടുത്തത് എന്നാണ് പൊലീസിന്റെ നിഗമനം.

എന്നാല്‍, ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല.
ആതിരയെ കുത്തികൊലപ്പെടുത്തിയ ശേഷം യുവതിയുടെ സ്കൂട്ടറില്‍ രക്ഷപെട്ട പ്രതി ചിറയിൻകീഴ് റയില്‍വെ സ്റ്റേഷനില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനില്‍ രക്ഷപെട്ടു എന്നാണ് വിവരം.

ആതിരയുടെ സ്കൂട്ടർ ചിറയിൻകീഴ് റയില്‍വെ സ്റ്റേഷനില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതി എവിടെയാണ് എന്നതിനെക്കുറിച്ച്‌ ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല.