പത്തുവയസ്സുകാരനെ ക്രൂരമായി തല്ലിച്ചതച്ച് രണ്ടാനച്ഛൻ; നേരത്തെ ഉറങ്ങിയെന്ന കാരണത്താലാണ് മർദനം , ജുവനൈൽ ഹോമിലാക്കുമെന്ന് ഭീഷണി.

സ്വന്തം ലേഖകൻ

 

കൊച്ചി: പത്ത് വയസുകാരനെ ക്രൂരമായി തല്ലിച്ചതച്ച രണ്ടാനച്ഛൻ അറസ്റ്റില്‍. ഇരിഞ്ഞാലക്കുട സ്വദേശി അരുണ്‍ എസ് മേനോനാണ് അറസ്റ്റിലായത്.

കുട്ടിയുടെ മുഖത്തും ശരീരത്തിലും ചൂരല്‍ കൊണ്ട് അടിയേറ്റതിന്റെ പരിക്കുകളുണ്ട്. സ്കൂള്‍ അധികൃതരുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.

എറണാകുളം ചേരാനെല്ലൂരിലാണ് സംഭവമുണ്ടായത്. നേരത്തെ കിടന്നുറങ്ങി എന്നു പറഞ്ഞാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദ്ദനത്തിലേറ്റ പരിക്കുകളെ തുടര്‍ന്ന് കസേരയില്‍ ഇരിക്കാനാവാത്ത നിലയിലാണ് കുട്ടി സ്കൂളിലെത്തിയത്. പരിക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെയും ചൈല്‍ഡ് ലൈനിലും അറിയിക്കുകയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് രണ്ടാനച്ഛന്റെ ക്രൂരതകളെ കുറിച്ച്‌ പൊലീസിനോടും അധ്യാപകരോടും കുട്ടി വിശദീകരിച്ചത്.

 

സാധാരണ പഠിച്ചുതീര്‍ന്ന ശേഷം മാത്രമേ രണ്ടാനച്ഛൻ ഉറങ്ങാൻ സമ്മതിക്കാറുള്ളൂവെന്നും പുലര്‍ച്ചെ മൂന്ന് മണി വരെ ഉറങ്ങാതെ പഠിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു. തൃശ്ശൂര്‍ പോകാനുള്ളതിനാല്‍ കഴിഞ്ഞ ദിവസം നേരത്തെ കിടന്ന് ഉറങ്ങിയതിനാണ് അരുണ്‍ എസ് മേനോൻ കുട്ടിയെ തല്ലിയത്. അടികിട്ടിയ കാര്യം പുറത്തു പറഞ്ഞാല്‍ ജുവനൈല്‍ ഹോമിലാക്കുമെന്ന് രണ്ടാനച്ഛൻ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി പറഞ്ഞു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.