ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്ന നരേന്ദ്ര മോദി സ്റ്റേഡിയം ബോംബ് വെച്ച് തകർക്കുമെന്ന് ഇ-മെയിൽ ഭീഷണി; ഒരാൾ അറസ്റ്റിൽ .

സ്വന്തം ലേഖകൻ

ഗുജറാത്ത്: ലോകകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കുന്ന മൊട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയം ബോംബ്‌ വെച്ച്‌ തകര്‍ക്കുമെന്ന് ഇ-മെയില്‍ സന്ദേശമയച്ച കേസില്‍ മധ്യപ്രദേശ് സ്വദേശിയായ കരൺ മാലിയെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു.

എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സ്ഫോടനം മത്സരദിവസമായ ഒക്ടോബര്‍ 14-ന് ഉണ്ടാകുമെന്നാണ് ബി.സി.സി.ഐ.ക്ക് മെയില്‍ ലഭിച്ചത്. അറസ്റ്റിലായ മാലി വീഡിയോ ബ്ളോഗ് ചെയ്യാറുണ്ട്. തമാശയ്ക്ക് മെയില്‍ അയച്ചെന്നാണ് അവകാശപ്പെട്ടത്.

ഇയാള്‍ മധ്യപ്രദേശില്‍ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നേരത്തേ പിടിയിലായിരുന്നു. 500 കോടിരൂപ നല്‍കുകയും ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കുകയും ചെയ്തില്ലെങ്കില്‍ സ്റ്റേഡിയത്തിന് ബോംബ് വെക്കുമെന്ന് നേരത്തേ എൻ.ഐ.എ.യ്ക്കും ഇ-മെയില്‍ ലഭിച്ചിരുന്നു. പിടിയിലായ ആള്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു.