വാക്ചാതുര്യവും ശരീരത്തിന്റെ അഴകും വിൽപ്പനയ്ക്ക് വച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു; യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്. കായംകുളം യുഡിഎഫ് കൺവീനർ എ ഇർഷാദാണ് മോശം പരാമർശം നടത്തിയത്. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത് ആലോചിക്കുമെന്ന് സിപിഐഎം വ്യക്തമാക്കി. നേതൃത്വം മറുപടി പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സിഎസ് സുജാത ആവശ്യപ്പെട്ടു. ഇന്നലെ കായംകുളത്ത് വച്ച് നടത്തുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു വിവാദ പ്രസ്താവന നടത്തിയത്. വാക്ചാതുര്യവും ശരീരത്തിന്റെ അഴകും വിൽപ്പനയ്ക്കു വച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് യു പ്രതിഭ എന്നായിരുന്നു പരാമർശം.

പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. എം ലിജുവിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൺവൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ യു പ്രതിഭ എംഎൽഎ ആയിരുന്നപ്പോൾ ചെയ്തില്ല. കഴിഞ്ഞ പത്ത് വർഷമായി ഒരു വിധത്തിലുള്ള വികസന പ്രവർത്തനവും ചെയ്തിട്ടില്ലെന്നും ഇർഷാദ് വിമർശിച്ചിരുന്നു. പിന്നാലെയാണ് വിവാദ പരാമർശം നടത്തിയത്. മകനെതിരെയുള്ള കേസും ചൂണ്ടിക്കാട്ടി ഇർഷാദം വിമർശനം ഉന്നയിച്ചിരുന്നു.