നീണ്ട 13 വർഷത്തെ വേദനകൾക്കൊടുവിൽ ഹരീഷ് റാണയ്ക്ക് കണ്ണീരോടെ വിട; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം. നീണ്ട 13 വർഷത്തെ നിശബ്ദതയ്ക്കും വേദനകൾക്കും വിരാമമിട്ട് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ ഹരീഷ് റാണക്ക് വൈകാരിക യാത്രയയപ്പ് ആണ് നൽകിയത്. ബന്ധുക്കളും സുഹൃത്തുക്കളും പൊതുജനങ്ങളും അടക്കം നിരവധി പേർ റാണക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ഡൽഹി ഗ്രീൻ പാർക്ക് ശ്മശാനത്തിൽ, മതാചാരപ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. കഴിഞ്ഞ ദിവസമാണ് ഹരീഷ് റാണ അന്തരിച്ചതായി ഡൽഹി എയിംസ് ആശുപത്രി സ്ഥിരീകരിച്ചത്.

ദയാമരണം നിയമ വിധേയമാക്കിയതിന് ശേഷം ആദ്യമായി ദയാവധത്തിന് സുപ്രീം കോടതി അനുമതി നൽകിയ വ്യക്തിയെന്ന നിലയിൽ ഹരീഷ് റാണയുടെ പേര് രാജ്യത്തെ നിയമ ചരിത്രത്തിന്റെ ഭാഗമായി. പതിമൂന്ന് വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന 32കാരൻ ഹരീഷ് റാണയുടെ മാതാപിതാക്കളുടെ അപേക്ഷ അനുസരിച്ചാണ് സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയത്. അന്തസായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാർച്ച് 11ലെ കോടതിയുടെ ചരിത്രപരമായ ഉത്തരവ്. കഴിഞ്ഞ ദിവസം വൈകിട്ട് 4.10നാണ് ഹരിഷ് റാണ അന്തരിച്ചത്.