തിരുവനന്തപുരം: നഗരത്തില്‍ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നിർമാണം പുരോഗമിക്കുന്ന റോഡുകള്‍ ജൂണ്‍ 15നകം സഞ്ചാരയോഗ്യമാക്കും.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. മൂന്നൂ ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്നു നഗരത്തിന്റെ ചില മേഖലകളിലുണ്ടായിട്ടുള്ള വെള്ളക്കെട്ട് നിവാരണം രണ്ടു ദിവസത്തിനകം പൂർത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 10 റോഡുകളിലാണ് നിലവില്‍ നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജോലികള്‍ വേഗത്തിലാക്കി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
റോഡ് നിർമാണത്തിനായി കുഴിയെടുത്ത് വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കണം. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചു നടത്തേണ്ട പ്രവർത്തനങ്ങള്‍ സംബന്ധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ ചർച്ചകളും ആസൂത്രണവും നടത്തണമെന്നും യോഗം വിലയിരുത്തി.
