സംസ്ഥാനത്തെ പൊതുവിപണികളില്‍ അരിവില വീണ്ടും കുതിച്ചുയരുന്നു; സാധാരണക്കാർ വൻ പ്രതിസന്ധിയിൽ.

കൊല്ലം : സംസ്ഥാനത്തെ പൊതുവിപണികളില്‍ അരിവില വീണ്ടും കുതിച്ചുയരുന്നു. പൊന്നി, കോല എന്നീ അരി ഇനങ്ങള്‍ക്ക് 8 രൂപയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

കുറുവ, ജയ എന്നീ അരികളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. വില കുറയേണ്ട സീസണായിട്ടും പൊന്നും വില നല്‍കിയാണ് സാധാരണക്കാര്‍ അരി വാങ്ങുന്നത്. മൊത്ത വിപണിയില്‍ 47 രൂപ മുതല്‍ 65 രൂപ വരെയാണ് പൊന്നി അരിയുടെ ഇപ്പോഴത്തെ വില. എന്നാല്‍, ഇവ ചില്ലറ വിപണിയില്‍ എത്തുമ്ബോള്‍ 55 രൂപ മുതല്‍ 73 രൂപ വരെ ഈടാക്കും.

ബിരിയാണിക്കും മറ്റും ഉപയോഗിക്കുന്ന കോല അരിക്കും ഉയര്‍ന്ന വിലയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 7 രൂപയോളമാണ് കോല അരിയുടെ വില വര്‍ദ്ധിച്ചത്. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 72 രൂപയോളമാണ് കോല അരിയുടെ വിലയും. ആന്ധ്ര കുറുവയ്ക്ക് ചില്ലറ വിപണിയില്‍ 47 രൂപ മുതല്‍ 54 രൂപ വരെ വിലയുണ്ട്. കേരളത്തിലേക്ക് ആന്ധ്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് അരി ഇറക്കുമതി ചെയ്യുന്നത്.

കയറ്റുമതി വര്‍ദ്ധിച്ചതും, കര്‍ഷകര്‍ കൂടുതല്‍ വില കിട്ടുന്ന അരി ഇനങ്ങളുടെ കൃഷിയിലേക്ക് മാറിയതുമാണ് വിലക്കയറ്റം ഉണ്ടാകാനുള്ള പ്രധാന കാരണം. ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് സീസണ്‍ ആരംഭിക്കുന്നതോടെ വില കുറയുമെന്നാണ് വിലയിരുത്തല്‍.