ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു; ഒന്നാംപ്രതിയായ യുവതിക്ക് 75 വര്‍ഷം തടവ്; ഭര്‍ത്താവും കുറ്റക്കാരൻ

സ്വന്തം ലേഖിക

നാദാപുരം: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് നാദാപുരം ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി എം. ഷുഹൈബ് വിധിച്ചു.

ഒന്നാം പ്രതി പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ചിക്കിങ്ങല്‍ വസന്ത എന്ന സന്ധ്യ (42), രണ്ടാം പ്രതിയും ഭര്‍ത്താവുമായ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ ചെറുമുട്ടത്ത് ദാസ് (42) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ഒന്നാം പ്രതിക്ക് 75 വര്‍ഷം തടവും 90,000 രൂപ പിഴയും രണ്ടാം പ്രതിക്ക് ആറു മാസം തടവുമാണ് വിധിച്ചത്.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്തും പിന്നീടും വാണിമേല്‍ പരപ്പുപാറ വാടകവീട്ടില്‍വെച്ച്‌ പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും പലര്‍ക്കും ലൈംഗികമായി ഉപയോഗപ്പെടുത്താൻ പ്രേരിപ്പിച്ചെന്നുമാണ് കേസ്.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 23 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.