സ്വന്തം ലേഖിക്ക
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ഹാരിസിന്റെ മൃതദേഹം സംസ്‌കരിച്ചു.
വടകര മംഗലാട് സ്വദേശിയായ ഹാരിസിന് കടമേരി ജുമാമസ്‌ജിദ് കബര്‍സ്ഥാനിലാണ് അന്ത്യനിദ്ര ഒരുക്കിയത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഹാരിസിന്റെ മൃതദേഹം സംസ്‌കാരത്തിനായി ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയത്.
കോര്‍പ്പറേഷനിലെ ആരോഗ്യ ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍മാരായ ബിജു ജയറാം, വി കെ പ്രമോദ്, പി എസ് ഡെയ്‌സണ്‍ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നിപ പ്രോട്ടക്കോള്‍ അനുസരിച്ചാണ് സംസ്‌കാരം നടത്തിയത്.
ജില്ലയില്‍ നിപ സ്ഥിരീകരിച്ചതോടെ പൊതുജനങ്ങള്‍ അനാവശ്യമായ അശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാവരും കര്‍ശനമായി മാസ്‌ക് ധരിക്കണമെന്നും കഴിഞ്ഞ ദിവസം അരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.
നിപ ബാധിച്ച് മരിച്ചവര്‍ പോയ അശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
