മലപ്പുറം: ജില്ലയില്‍ മൂന്നു കുട്ടികളുള്‍പ്പെടെ 18 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു.
ബാലമിത്ര കാമ്ബയിനിന്റെ ഭാഗമായുള്ള പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2023 സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെ ആണ് മലപ്പുറം ജില്ലയില്‍ ബാല മിത്ര 2.0 ക്യാമ്പയിൻ നടപ്പിലാക്കുന്നത്.
കുട്ടികളില്‍ ഉണ്ടാകുന്ന കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ നടത്തുന്നതിനുമുള്ള പരിപാടിയാണ് ബാലമിത്ര. സ്കൂള്‍ അധ്യാപകര്‍, അംഗൻവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി ഇവര്‍ വഴി കുട്ടികളെ സ്ക്രീനിങ് പരിശോധനകള്‍ നടത്തുകയും കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സൗജന്യമായി വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്യുക എന്നതാണ് ബാലമിത്ര പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഈ ക്യാമ്പയിൻ വഴിയാണ് ജില്ലയില്‍ പുതിയ കുഷ്ഠരോഗികള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയാല്‍ വിവിധ ഔഷധ ചികിത്സ വഴി പൂര്‍ണമായും ഭേദമാക്കാവുന്ന അസുഖമാണ് കുഷ്ഠരോഗം.
