ബ്രാൻഡിക്ക് പേരും ലോഗോയും ക്ഷണിച്ച നടപടി; ആ പരസ്യം നല്‍കിയത് തങ്ങളല്ലെന്ന് ബെവ്‌കോ കോടതിയില്‍

തദ്ദേശീയമായി പുതുതായി നിര്‍മ്മിക്കുന്ന ബ്രാന്‍ഡിക്ക് പൊതുജനങ്ങളില്‍ നിന്നും പേരും ലോഗോയും സ്വീകരിച്ചതില്‍ ഹൈക്കോടതി ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതോടെ വിശദീകരിച്ച് ബെവ്‌കോ. പരസ്യം നല്‍കിയത് തങ്ങളല്ലെന്നും നിലവില്‍ മദ്യ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. അതിനാല്‍ പുതിയ ബ്രാന്‍ഡിന് പേരിടാനുള്ള മത്സരം മുന്നോട്ട് വച്ചത് തങ്ങളല്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബെവ്‌കോ വ്യക്തമാക്കി. മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച നടപടിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ നടപടി. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു സര്‍ക്കാര്‍ പരസ്യം.

ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്നായിരുന്നു ബെവ്‌കോ തീരുമാനം. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയത്. ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന ഇമെയിലിലേക്ക് പേരും ലോഗോയും അയക്കാനായിരുന്നു അന്ന് ബെവ്‌കോ എംഡി ആവശ്യപ്പെട്ടത്.