കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലയില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് എന്നതിന് സ്ഥിരീകരണം.
ഇയാള്‍ കേരളം വിട്ടുവെന്നാണ് സൂചന.
സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നടന്നു പോകുന്നയാള്‍ അമിത് ഒറാങ് ആണെന്ന് കണ്ടെത്തി.
കൊല്ലാനുപയോഗിച്ച മഴുവില്‍ നിന്ന് ലഭിച്ച വിരലടയാളം ഇയാളുടേതാണെന്നും ഉറപ്പായി. അവസാനമായി മൊബൈല്‍ ഫോണ്‍ ഓണ്‍ ആയപ്പോള്‍ സേലത്തായിരുന്നു ലൊക്കേഷന്‍ കാണിച്ചത്. പ്രതിയുടെ കൈയില്‍ പത്തോളം ഫോണുകളും നിരവധി സിമ്മുകളും ഉണ്ട്. ഇതുപയോഗിച്ചാണ് ആളുകളെ ഇയാള്‍ ബന്ധപ്പെടുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര വിജയകുമാര്‍ (60) എന്നിവരാണ് വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. 2017 ജൂണില്‍ കോട്ടയം തെള്ളകത്ത് റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ മാതാപിതാക്കളാണ് ഇവര്‍. ഈ കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയതിന് ഇടെയാണ് കൊല.
അമിത് ഇവരുടെ വീട്ടിലെ ജോലിക്കാരനായിരുന്നു. ഇന്ദ്രപ്രസ്ഥയിലും ജോലി ചെയ്തിട്ടുണ്ട്.
വിജയകുമാറിന്റെ വീട്ടിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് അമിതിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് അമിത്തിന്റെ വിരലടയാളം ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന ഫലത്തില്‍ ഈ വിരലടയാളവും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച് മഴുവിലെ വിരലടയാളവും തമ്മില്‍ ഒത്തുപോകുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേള്‍വിപരിമിതിയുള്ള തോട്ടക്കാരന്‍ ബോണ്ട് രാജ് ഔട്ട്ഹൗസില്‍ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്നാണ് വിലയിരുത്തല്‍. വീട്ടിലെ മുന്‍ജോലിക്കാരന്‍ അസം സ്വദേശി അമിത്തിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളുടെ ഫോണിന് സേലത്തുനിന്ന് സിഗ്‌നല്‍ ലഭിച്ചെങ്കിലും പിന്നീട് ഓഫായി.
വിജയകുമാറിന്റെ ഫോണ്‍ തട്ടിയെടുത്ത് സാമ്പത്തികത്തട്ടിപ്പ് നടത്തിയതിന് ഇയാള്‍ ജയിലിലായിരുന്നു. ഏപ്രില്‍ നാലിനാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പുറത്തിറങ്ങിയശേഷം വിജയകുമാറിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നതായി സൂചനയുണ്ട്. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളില്‍ ഇയാളുടെ ഫിംഗര്‍ പ്രിന്റ് പതിഞ്ഞിട്ടുണ്ട്.
