ഗുരുവായൂരില്‍ കെട്ടിമേളം; തരിണി കലിംഗരാരുടെ കഴുത്തില്‍ താലിചാർത്തി കാളിദാസ് ജയറാം; മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മകൻ ഗോകുല്‍ സുരേഷ് തുടങ്ങി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു

തൃശൂർ: ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാർവതിയുടേയും മകൻ കാളിദാസ് ജയറാം വിവാഹിതനായി.

ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ സുഹൃത്തും മോഡലുമായ തരിണി കലിംഗരാരുടെ കഴുത്തില്‍ കാളിദാസ് താലിചാർത്തി. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകൻ ഗോകുല്‍ സുരേഷ് തുടങ്ങി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു.

ചുവപ്പില്‍ ഗോള്‍ഡൻ ബോർഡർ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച്‌ നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയില്‍ നിറയെ ഗോള്‍ഡൻ വർക്കുകള്‍ ചെയ്തിരുന്നു. മുല്ലപ്പൂ കൂടി ചൂടി കൂടുതല്‍ സുന്ദരിയായിരുന്നു വധു.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരുവരും ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇതില്‍ പങ്കെടുത്തത്. വയലറ്റ് നിറത്തിലുള്ള ദാവണിയായിരുന്നു തരിണയുടെ ഔട്ട്ഫിറ്റ്. ഗോള്‍ഡൻ നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു കാളിദാസിന്റെ വേഷം.

കഴിഞ്ഞ നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. 2022-ല്‍ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്.

നീലഗിരി സ്വദേശിയായ തരിണി 2019ല്‍ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടങ്ങള്‍ ചൂടി. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തില്‍ തരിണിയും പങ്കെടുത്തിരുന്നു.