‘ആഹാരം കഴിച്ചോളാം’; ജാമ്യം ലഭിക്കാതെയായതോടെ ജയിലിൽ നിരാഹാര സമരം അവസാനിപ്പിച്ച്‌ രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വർ ജയിലില്‍ തുടർന്ന നിരാഹാരം പിൻവലിച്ചു.

ആഹാരം കഴിക്കാമെന്ന് രാഹുല്‍ ഈശ്വർ ജയില്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. രാഹുല്‍ ഈശ്വറിന്റെ ജാമ്യം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് രാഹുല്‍ അറിയിച്ചത്.

കഴിഞ്ഞ ഏഴ് ദിവസമായി രഹുല്‍ ഈശ്വർ ജയിലില്‍ തുടരുകയാണ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇലക്‌ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി അതിജീവിത നല്‍കിയ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്.