പാലക്കാട്: പാലക്കാട് പിരായിരി കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി.
ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പാർട്ടി വിടുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
ദളിത് കോണ്‍ഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് ആണ് പാർട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്.
ഷാഫിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിക്ഷേധിച്ചാണ് സുരേഷിന്റെ നടപടി. സുരേഷ് ഡിസിയില്‍ എത്തി സിപിഎം ജില്ല സെക്രട്ടറിയെ കാണും. പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി കെ എ സരിന് വേണ്ടി
പ്രവർത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കി.
ഷാഫിക്കൊപ്പം നില്‍ക്കുന്നവർക്ക് മാത്രമാണ് പാർട്ടിയില്‍ പരിഗണനയെന്ന് സുരേഷ് ആരോപിച്ചു.
അതേ സമയം, പിരായിരി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യ സിതാരയും പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ. പി. സരിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ രംഗത്തെത്തിയിരുന്നു. പിരായിരി പഞ്ചായത്ത് അംഗമാണ് സിതാര ശശി. ഷാഫി പറമ്പില്‍ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചു.
ഷാഫി പറമ്പില്‍ വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നല്‍കിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും സിത്താര പറഞ്ഞു.
