വയനാട്: മാനന്തവാടിയില്‍ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവത്തില്‍ പരാതി നല്‍കുമെന്ന് കുടുംബം.
ഒരു വഴിയുമില്ലാത്തതിനാലാണ് മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോകേണ്ടി വന്നത്. രാത്രി 8 മണിയ്ക്ക് മരണം സംഭവിച്ചതിന് ശേഷം രാവിലെയായിട്ടും ആംബുലൻസ് ലഭ്യമായില്ല.
അധികൃതർ പറഞ്ഞതനുസരിച്ച് ഏറെ നേരം കാത്തുനിന്നതിന് ശേഷമാണ് ഓട്ടോറിക്ഷ വിളിക്കേണ്ടി വന്നതെന്ന് കുടുംബം പറഞ്ഞു. മാനന്തവാടിയില്‍ ട്രൈബല്‍ വകുപ്പിന് രണ്ട് ആംബുലൻസുകള്‍ മാത്രമാണുള്ളത്. രണ്ട് ആംബുലൻസുകളും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനാല്‍ ആദിവാസി വിഭാഗക്കാർക്ക് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
മുൻപും ആളുകള്‍ മരിക്കുമ്പോള്‍ ആംബുലൻസുകള്‍ ലഭ്യമായിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ മണ്ഡലത്തിലാണ് ദുരവസ്ഥ.
