ഇരട്ടപ്പാത വേണമെന്ന് റയില്‍വെ; അങ്കമാലി-എരുമേലി ശബരി റെയില്‍പാതയില്‍ പുതിയ പ്രതിസന്ധി

കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയില്‍പാതയില്‍ പുതിയ പ്രതിസന്ധി.

നിർദ്ദിഷ്ട അങ്കമാലി-എരുമേലി ശബരി പദ്ധതി ഇരട്ടപ്പാതയായി നിർമ്മിക്കണമെന്ന റെയില്‍വേ കണ്‍സ്ട്രക്ഷൻ വിഭാഗത്തിന്റെ നിർദ്ദേശമാണ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഇരട്ടപ്പാത നിർമ്മിക്കണമെങ്കില്‍ പദ്ധതിച്ചിലവ് 10,000 കോടി രൂപയോളമാകും. പകുതി നിർമാണച്ചെലവ് വഹിക്കാമെന്ന ഉറപ്പോടെ 3,810 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് നല്‍കാനാണ് റെയില്‍വേ ആവശ്യപ്പെട്ടിരുന്നത്.

10,000 കോടി രൂപ പദ്ധതിച്ചിലവ് വന്നാല്‍ അതിന്റെ പകുതിയും കേരളം വഹിക്കണം. എന്നാല്‍, സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥയില്‍ അതിന് ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിലാണ് ഇരട്ടപ്പാതയെന്ന റയില്‍വെയുടെ നിർദ്ദേശം ശബരി റെയില്‍ പദ്ധതിക്ക് വെല്ലുവിളി ഉയർത്തുന്നത്.

ഇതിന് പുറമേയാണ് പാത ഇരട്ടിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രശ്നങ്ങളും ഉയരുന്നത്. ഇതിന്റെ സാമ്പത്തിക ബാധ്യതയും സംസ്ഥാന സർക്കാർ തന്നെ കണ്ടെത്തേണ്ടി വരും.