അടിമുടി അഴിച്ച്‌ പണിക്ക് ബിജെപി; കേരളത്തിലും കസേര മാറ്റം; സുരേന്ദ്രന് പകരം സാധ്യതാ പട്ടികയില്‍ പ്രമുഖര്‍; ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ 15 ഓടെ തെരഞ്ഞെടുക്കും

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ ഈ മാസം 15 ഓടെ തെരഞ്ഞെടുക്കും.

കേരളത്തിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.
ജനുവരി അവസാനത്തോടെ ദേശീയ അധ്യക്ഷനെയും തെരഞ്ഞെടുത്ത് അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം.

പുതുവര്‍ഷത്തില്‍ താഴേ തട്ട് മുതല്‍ അഴിച്ചുപണിത് സമൂലമായ മാറ്റത്തിനാണ് ബിജെപി ഒരുങ്ങുന്നത്. സംസ്ഥാന അധ്യക്ഷന്മാരുടെ തെരഞ്ഞടുപ്പിനായി കേന്ദ്ര മന്ത്രിമാരടക്കം നേതാക്കള്‍ക്ക് ചുമതല നല്‍കി കഴിഞ്ഞു.

11 കേന്ദ്രമന്ത്രിമാര്‍ 3 സഹമന്ത്രിമാര്‍ 5 ജനറല്‍ സെക്രട്ടറമാര്‍ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലയുമായി ഉടന്‍ സംസ്ഥാനങ്ങളിലേക്കയക്കും. കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിക്കാണ് കേരളത്തിന്‍റെ ചുമതല. 60 ശതമാനം സംസ്ഥാന അധ്യക്ഷന്മാരുടെയും കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ കേരളത്തിലും മാറ്റമുണ്ടാകുമെന്നാണ് ദേശീയ നേതാക്കള്‍ നല്‍കുന്ന സൂചന.

അമിത്ഷായെ കണ്ട് ശോഭാ സുരേന്ദ്രന്‍ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതോടെ ചര്‍ച്ച സജീവമായിട്ടുണ്ട്. സുരേന്ദ്രനെ മാറ്റിയാല്‍ എംടി രമേശ്, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്.