മഡുറോയെ ബന്ദിയാക്കിയ യുഎസ് നടപടിയെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി

വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയ സംഭവത്തില്‍ പ്രസിഡൻ്ര് ഡോൺൾഡ് ട്രംപിനെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്‌കി. ഏകാധിപതികളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ അറിയുന്ന അമേരിക്കയ്ക്ക് അടുത്തതായി എന്ത് ചെയ്യണമെന്നും അറിയാമെന്ന് സെലന്‍സ്‌കി പറഞ്ഞു. യുക്രെയ്ൻ ഫോമിനോട് സംസാരിക്കവെയായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. വെനസ്വേലയില്‍ അമേരിക്ക നടത്തിയ അധിനിവേശത്തിൽ പ്രതികരിച്ച് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹയും രംഗത്തെത്തി. മഡുറോയുടെ ഭരണകൂടം എല്ലാ അര്‍ത്ഥത്തിലും എല്ലാ നിയമങ്ങളും ലംഘിച്ചുവെന്ന് ആന്‍ഡ്രി സിബിയ പ്രതികരിച്ചു. സ്വേച്ഛാദിപത്യം, അടിച്ചമര്‍ത്തല്‍, മനുഷ്യാവകാശ ലംഘനം എന്നിവയ്‌ക്കെതിരെ എപ്പോഴും നിലകൊള്ളുന്ന രാജ്യമാണ് യുക്രെയ്ൻ. മഡുറോ വെനസ്വേലയിലെ ജനങ്ങള്‍ക്ക് ഇതെല്ലാം നിഷേധിച്ചു. ലോകത്തെ ജനാധിപത്യ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും മഡുറോ ഭരണകൂടം നടത്തുന്ന അക്രമം, പീഡനം, വ്യാപകമായ കുറ്റകൃത്യങ്ങള്‍, വോട്ട് മോഷണം തുടങ്ങിയ സംഭവങ്ങളിൽ പലതവണ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ആന്‍ഡ്രി സിബിഹ എക്‌സില്‍ കുറിച്ചു.

അതേസമയം അമേരിക്കയുടെ നടപടിക്കെതിരെ റഷ്യ, ചൈന, ബ്രസീല്‍, ക്യൂബ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇത് ആയുധം ഉപയോഗിച്ചുള്ള കടന്നാക്രമണമെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍റെ പ്രതികരണം. അമേരിക്ക വെനസ്വേല ആക്രമിച്ച് കീഴടക്കുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെും ബന്ദികളാക്കുകയും ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നെന്നും പുടിന്‍ വ്യക്തമാക്കി.