തിരുവനന്തപുരം: നിയമസഭാ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് വ്യക്തമായ രാഷ്ട്രീയ തരംഗത്തിന്റെ സൂചനകള്‍ പ്രകടമാകുന്നു.
തുടക്കഫലങ്ങള് പുറത്തുവന്നതോടെ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആവേശം ഉയർന്നു, കെ.പി.സി.സി ആസ്ഥാനത്ത് നേരത്തെ തന്നെ ആഘോഷങ്ങള്‍ ആരംഭിച്ചു.
പോസ്റ്റല്‍ വോട്ടില്‍ ഇഞ്ചോടിഞ്ച് പ്രകടനമായിരുന്നു യു.ഡി.എഫും എല്‍.ഡി.എഫും കാഴ്ചവെച്ചത്. എന്നാല്‍, എണ്ണല്‍ ഇ.വി.എമ്മിലേക്ക് മാറിയതോടെ യു.ഡി.എഫ് വ്യക്തമായ മേധാവിത്വം സ്ഥാപിച്ച് കുതിപ്പ് തുടങ്ങി.
വോട്ടെണ്ണല്‍ ഒന്നര മണിക്കൂർ പിന്നിട്ടതിനു പിന്നാലെ, യു.ഡി.എഫ് 90 സീറ്റ് എന്ന ഉജ്വലമായ ലീഡും കടന്ന് മുന്നേറി. ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തും പിന്നിലാണെന്ന് വാർത്ത വന്നതോടെ കെ.പി.സി.സി ആസ്ഥാനത്തും യു.ഡി.എഫ് കേന്ദ്രങ്ങളിലും ആഘോഷങ്ങള്‍ പാരമ്യത്തിലെത്തി.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടെണ്ണല്‍ ഫലം കാണാൻ ഇന്ദിരാ ഭവനിലുണ്ടായിരുന്നു.ഇതോടൊപ്പം മന്ത്രിമാർ പിന്നിലാണെന്ന വാർത്തകള്‍ കൂടിയായതോടെ യു.ഡി.എഫ് തരംഗമെന്ന ഉറപ്പായി.
