തിരുവനന്തപുരം-മംഗളൂരു റൂട്ടില്‍ ഈ വര്‍ഷം വന്ദേ സ്ലീപ്പര്‍ ഓടിയേക്കും; ആദ്യ ട്രെയിൻ ഉത്തര റെയില്‍വേയ്ക്ക്

കണ്ണൂർ: രാജ്യത്തെ ആദ്യ വന്ദേ സ്ലീപ്പർ തീവണ്ടി ഉത്തര റെയില്‍വേയ്ക്ക്.

ഈവർഷം പുറത്തിറങ്ങുന്ന മറ്റ് ഒൻപത് വന്ദേ സ്ലീപ്പറുകളില്‍ ഒന്ന് കേരളത്തിന് ലഭിക്കും.
ദക്ഷിണ റെയില്‍വേക്ക് അനുവദിക്കുന്ന 16 കോച്ച്‌ വണ്ടിയുടെ ആദ്യ പരിഗണന കേരളത്തിനാണ്. തിരുവനന്തപുരം-മംഗളൂരു റൂട്ടിനാണ് മുൻഗണന. മറ്റു സോണുകളെ ബന്ധിപ്പിച്ചുള്ള യാത്രയില്‍ തിരുവനന്തപുരം-ബെംഗളൂരു, കന്യാകുമാരി-ശ്രീനഗർ (കൊങ്കണ്‍വഴി) റൂട്ടിന്റെ സാധ്യതകളുമുണ്ട്.

ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയാണ് (ഐസിഎഫ്) വന്ദേ സ്ലീപ്പറിന്റെ രൂപകല്‍പ്പന. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമല്‍) ആണ് നിർമിച്ചത്. ശീതീകരിച്ച വണ്ടിയില്‍ 1,128 യാത്രക്കാരെ ഉള്‍ക്കൊള്ളും.

നിലവില്‍ വന്ദേഭാരതിന്റെ (എട്ട്, 16, 20 ചെയർകാർ) പദ്ധതി ചെന്നൈ ഐസിഎഫില്‍ ഊർജിതമായി നടക്കുന്നുണ്ട്. ഈ പദ്ധതിയില്‍നിന്നുള്ള 16 കോച്ചുള്ള (കാർ) 10 റേക്ക് എടുത്താണ് സ്ലീപ്പറാക്കി മാറ്റുന്നത്. 10 വന്ദേ സ്ലീപ്പറിന് പുറമേ 50 എണ്ണം നിർമിക്കാനുള്ള ഓർഡർ ചെന്നൈ ഐസിഎഫിന് ലഭിച്ചു. 2026-27 ലാണ് ഇവ പുറത്തിറങ്ങുക.