ട്രെയിലറുകള്‍ ഘടിപ്പിച്ച ട്രാക്ടറുകള്‍ സ്വകാര്യ വാഹനമാക്കാൻ അനുമതി; നടപടി ‘വാഹനീയം’ അദാലത്തില്‍ കര്‍ഷക സംഘടനകള്‍ ഉന്നയിച്ച ആവശ്യത്തെ തുടര്‍ന്ന്

തിരുവനന്തപുരം: അഗ്രികള്‍ച്ചര്‍ ട്രാക്ടറുകള്‍ക്ക് സ്വകാര്യ വാഹനമാക്കാൻ മന്ത്രി ആന്റണി രാജു അനുമതി നല്‍കി.

‘വാഹനീയം’ അദാലത്തില്‍ കര്‍ഷക സംഘടനകള്‍ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഇനി മുതല്‍ ട്രെയിലറുകള്‍ ഘടിപ്പിച്ച ട്രാക്ടറുകള്‍ സ്വകാര്യ വാഹനമായി രജിസ്‌ട്രേഷന്‍ ചെയ്യാം.

കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന ട്രാക്ടറുകളില്‍ ട്രെയിലര്‍ ഘടിപ്പിക്കുമ്പോള്‍ ബിഎസ്-വിഐ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന കാരണത്താല്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നില്ല എന്ന് നേരത്തെ ഉന്നയിച്ചിരുന്നു തുടര്‍ന്നാണ് മന്ത്രിയുടെ പുതിയ തീരുമാനം.

‘സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അംഗീകാരം നേടിയ ഭാരം കുറഞ്ഞ ട്രെയിലറുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ഭാരം കൂടിയ ട്രെയിലറുകളും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ട്രാക്ടറുകളില്‍ ഘടിപ്പിച്ച്‌ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രാക്ടറുകള്‍ക്ക് വെഹിക്കിള്‍ ലൊക്കേഷന്‍ ട്രെസിങ് ഡിവൈസും സ്പീഡ് ഗവര്‍ണറുകളും നിര്‍ബന്ധമാക്കേണ്ടതില്ലന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്ലാന്റേഷന്‍ ലാന്‍ഡ് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന ഇത്തരം കാര്‍ഷിക ട്രാക്ടര്‍ ട്രെയിലറുകളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.’ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാണ് ഈ ആനുകൂല്യം അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.