പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെത്തിത്തിച്ചു. വില്ലൂന്നിപാറയിലെ കിണറ്റില്‍ കടുവ അകപ്പെട്ടിട്ട് 12 മണിക്കൂര്‍ പിന്നിടുമ്പോഴാണ് പുറത്തെടുത്തത്. കടുവയ്ക്ക് ഒരു തവണ മയക്കുവെടി വെച്ചുവെന്നാണ് വിവരം. പിന്നീട് വല ഉപയോഗിച്ച് കുരുക്കിയാണ് കടുവയെ പുറത്തേക്ക് എടുത്തത്. കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഡിഎഫ്ഒ വ്യക്തമാക്കി. മറ്റ് കടുവുകളുമായി കാട്ടില്‍ ഉണ്ടായ അക്രമം മൂലം ജനവാസ മേഖലയിലേക്ക് ഇറങ്ങിയതാകാമെന്നാണ് നിഗമനം. ഇര പിടിക്കാന്‍ വേണ്ടി ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കടുവ അല്ല. കടുവയെ എവിടേക്ക് കൊണ്ടുപോകും എന്നുള്ള കാര്യത്തില്‍ പിന്നീട് ഉന്നത ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് പത്തനംതിട്ട ചിറ്റാറിൽ വീടിന് സമീപത്തെ കിണറ്റില്‍ കടുവ വീഴുന്നത്. വലിയ ശബ്ദം കേട്ട് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കടുവയെ കണ്ടത്. റാന്നി വനം ഡിവിഷനില്‍ വടശ്ശേരിക്കര റേഞ്ചില്‍ തണ്ണിത്തോട് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നിട്ടുള്ളത്. 15 അടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്. ഇതിന് സമീപമായി ഒരു പന്നി ഫാം പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഇവിടെ കടുവയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.
