ആലപ്പുഴ: അരൂർ സ്വദേശിനിയായ നിയ ലെനിൻ (11) പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ഈ മാസം ആറിനാണ് നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ കുട്ടിക്ക് പാമ്പുകടിയേറ്റത്. ഗുരുതരാവസ്ഥയിലായ നിയയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
24 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയായിരുന്ന നിയയുടെ മരണം ഇന്ന് രാവിലെ 7.30ഓടെ സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിരന്തര പരിശ്രമങ്ങൾക്കിടയിലും കുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
നൃത്തക്ലാസിലേക്ക് പോകുന്നതിനിടെ കാലിൽ എന്തോ കടിച്ചതായി നിയയ്ക്ക് അനുഭവപ്പെട്ടിരുന്നു. ആദ്യം കട്ടുറുമ്പ് കടിച്ചതാകാമെന്നാണ് കുട്ടി കരുതിയത്. എന്നാൽ മണിക്കൂറുകൾക്കകം ബോധക്ഷയവും ഗുരുതരമായ ശാരീരിക അസ്വസ്ഥതകളും പ്രകടമായതോടെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റതാണെന്ന് വ്യക്തമായത്. അടിയന്തര ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
