സ്‌കൂളില്‍ പിടിഎ യോഗത്തില്‍ മാനേജറുടെ മകനും പൊതുപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം; തുടർന്ന് പൂ‌ജ നടത്തി വിവാദത്തിലായ കുറ്റ്യാടി നെടുമണ്ണൂർ എല്‍പി സ്‌കൂൾ

 

കോഴിക്കോട് : പൂജ നടത്തി വിവാദത്തിലായ കുറ്റ്യാടി നെടുമണ്ണൂർ എല്‍പി സ്‌കൂളിലെ പിടിഎ യോഗത്തില്‍ വാക്കുതർക്കം. സ്കൂള്‍ മാനേജറുടെ മകൻ രുദീഷും പിടിഎ അംഗങ്ങളും പൊതുപ്രവർത്തകരും തമ്മിലായിരുന്നു തർക്കം.ഒടുവില്‍ പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

സ്കൂളിലെ കെട്ടിടത്തിന്റെ പണി പൂർത്തിയായതിനെ തുടർന്ന് രുദീഷിന്റെ നേതൃത്വത്തില്‍ പൂജ നടത്തിയതിന് പിന്നാലെയാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനെ തുടർന്നാണ് സ്കൂളില്‍ പിടിഎ യോഗം വിളിച്ച്‌ ചേർത്തത്. യോഗത്തില്‍ രുദീഷ് പങ്കെടുത്തതായിരുന്നു തർക്കത്തിന് കാരണം. തുടർന്ന് പൊലീസ് ഇടപെട്ട് രുദീഷ് പിടിഎ അംഗമെന്ന നിലയില്‍ യോഗത്തില്‍ പങ്കെടുപ്പിച്ചു.

ശനിയാഴ്ച മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവർത്തിപ്പിക്കാനും പിടിഎ യോഗത്തില്‍ തീരുമാനമായി. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് യോഗം നടന്നത്. സർവ്വകക്ഷിയോഗത്തില്‍ തീരുമാനമെടുത്ത് കൊണ്ട് ശനിയാഴ്ച മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനമെന്ന് പ്രധാന അദ്ധ്യാപിക ടി കെ സജിത മാദ്ധ്യമങ്ങളോട് പറഞ്ഞു.

യോഗത്തിന് ശേഷം സിപിഎം സ്‌കൂള്‍ പരിസരത്ത് പൊതുയോഗം സംഘടിപ്പിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടികള്‍ വേണമെന്നാണ് നിർദ്ദേശം. പൂജ നടത്തിയത് ചട്ടലംഘനമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം, വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്‌.