കോട്ടയം: മില്ലുടമകളുടെ സമ്മർദ്ദതന്ത്രത്തെ മറികടന്ന് നെൽക്കർഷക വിജയം. ജില്ലയിലെ നെല്ലുസംഭരണം പുനരാരംഭിക്കാൻ കളക്‌ടർ ജോൺ വി.സാമുവൽ വിളിച്ച യോഗത്തിൽ തീരുമാനം. നെല്ലെടുപ്പിന് ഒരു മില്ലിനെ നിശ്ചയിച്ചാൽ കാലതാമസം വരുത്താതെ തന്നെ സംഭരണം ആരംഭിക്കണമെന്നും മുടക്കം വരുത്തരുതെന്നും കളക്ട്‌ടർ നിർദേശിച്ചു.
കഴിഞ്ഞ ദിവസം തർക്കം ഉയർന്ന തിരുവാർപ്പ് കൃഷിഭവൻ പരിധിയിലെ ചെങ്ങളം മാടേകാട് പാടശേഖരം, കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട്ട് പാടശേഖരം എന്നിവിടങ്ങളിൽ അവശേഷിക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കും. നിലവിലെ കരാർ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും സംഭരണം. വലിയ വാഹനമെത്തുന്നിടത്ത് നെല്ല് എത്തിച്ചുനൽകണമെന്ന മില്ലുടമകളുടെ ആവശ്യം കർഷകർ അംഗീകരിച്ചു.
സപ്ലൈകോ മാനേജിങ് ഡയറക്‌ടർ ഡോ. അശ്വതി ശ്രീനിവാസൻ, കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മില്ലുടമകളുമായുളള തർക്കത്തെത്തുടർന്നു നെല്ലുസംഭരണം പ്രതിസന്ധിയിലായിരുന്നു. നെൽ കർഷക സമിതി ആരംഭിച്ച സമരത്തിനു കോൺഗ്രസും പിന്തുണ നൽകി.
തിങ്കളാഴ്ച രാവിലെ 11നു നെൽ കർഷക സമിതി ആരംഭിച്ച പാഡി ഓഫിസ് ഉപരോധം 10 മണിക്കൂർ നീണ്ടു. തുടർന്നാണ് ഇന്നലെ കളക്‌ടറേറ്റിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. നെൽക്കർഷക സംരക്ഷണ സമിതിയുടെ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വിഷയത്തിൽ ഇടപെട്ടു. പ്രശ്‌നപരിഹാരമില്ലാതെ പിന്മാറില്ലെന്ന നിലപാടെടുത്തതോടെ സമരം നീണ്ടു.
ഇടനിലക്കാരുടെ ചൂഷണം തടയാൻ നടപടിയുണ്ടാകണമെന്നു യോഗത്തിൽ കർഷക പ്രതിനിധികളും രാഷ്ട്രീയനേതാക്കളും ആവശ്യപ്പെട്ടു. നിശ്ചിത നിലവാരമില്ലാത്തതാണ് പ്രശ്‌നമെന്നും തങ്ങൾക്ക് ഭീമമായ നഷ്ടമുണ്ടാകുന്നതായും മില്ലുടമ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നെല്ലിന്റെ ഗുണനിലവാര പരിശോധന നടത്തുന്നതെന്ന് സപ്ലൈകോ അറിയിച്ചു.
ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു, കർഷകസംഘടനാ പ്രതിനിധികളായ റജീന അഷ്റഫ്, വി.ജെ. ലാലി, കെ.എം. രാധാകൃഷ്ണൻ, ജി.ഗോപകുമാർ, കെ.കെ.ചന്ദ്രബാബു, ഇ.എൻ.ദാസപ്പൻ, ജോസഫ് ഫിലിപ്പ്, തോമസുകുട്ടി മണക്കുന്നേൽ, കെ.ബിനിമോൻ, ജേക്കബ് കുരുവിള, പി.ബി.ലാലുമോൻ, എ.ജി. അജയകുമാർ, സുനിൽ പി. ജോർജ്, പി.കെ. സജീവ്, ടി.എം. രാജൻ, ചാക്കോ ജോസഫ്, എം.ടി. ജോസഫ്, കെ.വി.ഷാജി, ജിതിൻ ജയിംസ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ സി.ജോ ജോസ്, പാഡി മാനേജർ കെ. അനിത, പാഡി ഓഫിസർ അനുജ ജോർജ്, മില്ലുടമ പ്രതിനിധികളായ കെ.കെ. കർണൻ, വർക്കി പീറ്റർ, എൻ.പി.ഷാജു, എ.കെ. ടോമി, ഇ.ജി.സുരേഷ്ബാബു, സജികുമാർ, കെ.എം.അബ്‌ദുൽകാസിം, ജോൺസൺ വർഗീസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
