ബലാത്സംഗം ബലാത്സംഗം തന്നെയാണ് ; അത് ഭര്‍ത്താവ് ചെയ്താലും’; സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ശ്രദ്ധേയമായ പരാമര്‍ശം നടത്തി ഗുജറാത്ത് ഹൈക്കോടതി.

 

മരുമകള്‍ തനിക്കെതിരെ നല്‍കിയ പരാതിയില്‍ അമ്മായിഅമ്മയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ ശ്രദ്ധേയമായ പരാമര്‍ശം.

രാജ്‍കോട്ടില്‍ നിന്നുള്ള യുവതിയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കിയത്. ഒരു വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് സിസിടിവി ക്യാമറ വച്ച്‌ തങ്ങളുടെ കിടപ്പറയില്‍ നിന്നുള്ള രംഗങ്ങള്‍ പകര്‍ത്തി, നഗ്നചിത്രങ്ങളും വീഡിയോയും പകര്‍ത്തി. ഭര്‍ത്താവ് ഫോണിലും തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി പിന്നീടത് കുടുംബ വാട്ട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചു, ആ ദൃശ്യങ്ങള്‍ ചില അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു ഇതൊക്കെ കാണിച്ചാണ് യുവതി പരാതി നല്‍കിയിരുന്നത്.

സാമ്ബത്തികമായി നേട്ടമുണ്ടാക്കാനാണ് ഭര്‍ത്താവും വീട്ടുകാരും ഈ ക്രൂരത ചെയ്തത് എന്നും യുവതി വ്യക്തമാക്കി. സ്ത്രീകളുടെ ശരീരത്തില്‍ അവരുടെഅനുവാദമില്ലാതെ ആര് സ്പര്‍ശിച്ചാലും, അത് ഭര്‍ത്താവാണെങ്കില്‍ പോലും ബലാത്സംഗത്തിന്റെ പരിധിയില്‍ വരും എന്നും കോടതി നിരീക്ഷിച്ചു.

ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ് തുടങ്ങി പല വിദേശ രാജ്യങ്ങളില്‍ ഈ നിയമം പ്രാവര്‍ത്തികമാണ് എന്നും അത് നമ്മുടെ രാജ്യത്തും അങ്ങനെ തന്നെയാവണമെന്നും കോടതി പരാമര്‍ശിച്ചു. സ്വന്തം ഭര്‍ത്താവാണെങ്കിലും സ്ത്രീകളെ അനുവാദം കൂടാതെ സ്പര്‍ശിച്ചാല്‍ അത് ബലാത്സംഗം തന്നെയാണ് എന്നും അയാള്‍ കേസില്‍ പ്രതിയാകുമെന്നും ജസ്റ്റിസ് ജോഷി വ്യക്തമാക്കി.

 

ഇത്തരം പെരുമാറ്റങ്ങള്‍ സമൂഹത്തിലുള്ള സ്ത്രീകളുടെ അന്തസ് ഇല്ലാതാക്കുന്നവയാണ്. അവ സ്ത്രീകളെ പലപ്പോഴും നിശബ്ദരാക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് അവരേക്കാള്‍ ഉത്തരവാദിത്വം പുരുഷന്മാര്‍ക്കുണ്ട് എന്നും കോടതി പറഞ്ഞു.