രാഹുൽ ഒരു സൈക്കോപാത്ത്; ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിത സുപ്രീംകോടതിയില്‍. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആദ്യ പരാതിക്കാരി വ്യക്തമാക്കുന്നു. ജാമ്യ വേളയില്‍ ഹൈക്കോടതി മിനി ട്രയല്‍ നടത്തി. ഇത് നിയമവിരുദ്ധമാണ്. സമ്മതമില്ലാതെ പലവട്ടം ബലാത്സംഘം ചെയ്തു. ഗര്‍ഭിണി ആയിരിക്കെ ഒരിക്കല്‍ പോലും സമാധാനം നല്‍കിയിട്ടില്ല. അബോര്‍ഷന് സ്വയം സന്നദ്ധ ആയിരുന്നില്ല. ഭീഷണിയിലൂടെ സമ്മതിപ്പിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തി ആകാത്ത ഇരയുള്‍പ്പടെ 10ഓളം ഇരകളെ രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ട്. രാഹുല്‍ സൈക്കോപാത്താണ്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ട്. ജാമ്യം നല്‍കിയത് തന്റെ ജീവന് ഭീഷണിയാണെന്നും പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച വാദംകേൾക്കും. കേസിൽ രേഖാമൂലം എതിർപ്പ് നൽകാനും വാദത്തിനുമായി രാഹുലിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. എന്നാൽ കേസ് നീട്ടിക്കൊണ്ടുപോകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. മുൻ‌കൂർ ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് അതിജീവിതയെ ഫോൺ വിളിച്ചതിനാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം ഹർജി നൽകിയത്.