നിയമസഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ 5 വമ്പൻ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കർണായടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സ്ത്രീകള്‍ക്കെല്ലാം കെ എസ് ആർ ടി സി ബസുകളില്‍ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

ഇതിനൊപ്പം തന്നെ കോളേജ് വിദ്യാർഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കല്‍ എന്നതാണ് രണ്ടാമത്തെ ഗ്യാരണ്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരില്‍ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വരെ ഇതിലൂടെ സൗജന്യ ഇൻഷുറൻസ് ലഭിക്കുമെന്നതാണ് മൂന്നാം ഗ്യാരണ്ടി.

 

യുവജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുമെന്നതാണ് രാഹുല്‍ പ്രഖ്യാപിച്ച നാലാമത്തെ ഗ്യാരണ്ടി. മുതിർന്ന പൗരന്മാരുടെ സുരക്ഷക്കായി പ്രത്യേക വകുപ്പ് എന്നതാണ് അഞ്ചാമത്തെ ഉറപ്പ്. യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ആവേശം പകരുന്നതാണ് രാഹുലിന്‍റെ പ്രഖ്യാപനങ്ങളെന്നാണ് വിലയിരുത്തലുകള്‍.