ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായത് മുഖ്യപ്രതികള്‍; പൊലീസ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചെന്ന് മുഖ്യമന്ത്രി

 

 

പാലക്കാട്‌ : ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായത് മുഖ്യപ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നതിനൊപ്പം, പൊലീസിനെ കുറ്റപ്പെടുത്താൻ ശ്രമിച്ചവരെ വിമര്‍ശിക്കുകയും ചെയ്തു.

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ചിലര്‍ പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ എത്തിയത്. പൊലീസ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. പൊലീസിന്റെ അന്വേഷണ മികവാണ് പ്രതികളിലേക്ക് എത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.’വിചിത്രമായ ആരോപണവുമായി ഒരു നേതാവ് രംഗത്തുവന്നു. മയക്കുമരുന്ന് ചോക്ലേറ്റ് ഉണ്ടത്രേ. അത് നല്‍കി പ്രതിയെക്കൊണ്ട് പൊലീസ് കുറ്റം സമ്മതിച്ചതാണെന്നൊരു ന്യായീകരണവുമായി നേതാവ് വന്നത് ഓര്‍ക്കുന്നത് നല്ലതാണ്.’- മുഖ്യമന്ത്രി പറഞ്ഞു.

‘അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുമ്ബോള്‍ പൊലീസിന് നേരെയുണ്ടായത് മുൻവിധിയോടെയുള്ള കുറ്റപ്പെടുത്തലുകള്‍. അത് ശരിയായ കാര്യമല്ല. കൊല്ലത്തെ കുട്ടിയുടെ കാര്യത്തില്‍ ഒരു പരിധിവരെ മാദ്ധ്യമങ്ങള്‍ നല്ല സമീപനത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആ സമീപനവും ശ്രദ്ധയും കുറേക്കൂടി സൂക്ഷ്മതയോടെ തുടര്‍ന്നും ഉണ്ടാകണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.’- മുഖ്യമന്ത്രി വ്യക്തമാക്കി.