തിരുവല്ല സ്പാ കേന്ദ്രത്തിൽ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവം; കാപ്പ കേസ് പ്രതിക്കെതിരെ ഗുരുതര ആരോപണം

തിരുവല്ലയില്‍ കാപ്പ കേസ് പ്രതി സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നാംപ്രതി സുബിന്‍ ഭീഷണിപ്പെടുത്തി ജീവനക്കാരിയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാതിരുന്നതോടെ യുവതിയെ ബലംപ്രയോഗിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. സ്പാ ബെഡിലേക്ക് യുവതിയെ തളളിയിട്ട് കഴുത്തില്‍ സ്റ്റീല്‍ കത്തിവെച്ച് ഭയപ്പെടുത്തിയാണ് പ്രതി ബലാത്സംഗം ചെയ്തത്. പ്രതി യുവതിയെ ബലംപ്രയോഗിച്ച് നിര്‍ത്തി സെല്‍ഫിയെടുക്കുകയും മുഖത്തും ശരീരത്തും മര്‍ദിക്കുകയും ചെയ്തു. സ്പായില്‍ വന്ന മറ്റൊരാള്‍ക്കൊപ്പം ജീവനക്കാരിയെ നിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. രണ്ടുമുതല്‍ ആറുവരെ പ്രതികള്‍ ജീവനക്കാരിയുടെ കയ്യില്‍ നിന്നും ബലംപ്രയോഗിച്ച് 2500 രൂപ കൈക്കലാക്കി.

തിരുവല്ലയിലുണ്ടായത് ഞെട്ടിക്കുന്ന സംഭവമാണ് എന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചത്. പ്രതിളെ എത്രയും വേഗം പിടികൂടണമെന്നും ഇവരെയൊക്കെ ശിക്ഷിക്കാന്‍ ഇപ്പോള്‍ ഉളളതിനേക്കാള്‍ വലിയ നിയമം വേണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാന്‍ ശ്രമിക്കുമെന്നും കൊടും ക്രിമിനലുകള്‍ക്കെതിരെ സാധ്യമായതെല്ലാം നിയമപരമായി ചെയ്യുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. സ്പായിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കള്‍ അവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദമായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാപ്പ കേസ് പ്രതി സുബിനെതിരെയാണ് യുവതി പരാതി നല്‍കിയത്. സുബിനെ പിന്നാലെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.