നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; കു‍ഞ്ഞിനെ കൊന്നത്; കുറ്റം സമ്മതിച്ച്‌ പിതാവ്

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ പിതാവ് കുറ്റം സമ്മതിച്ചു. പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിൻ കുറ്റം സമ്മതിച്ചത്.

 

കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം കൈമുട്ടുകൊണ്ട് അടിവയറ്റില്‍ ഇടിച്ചെന്നും ശേഷം കുഞ്ഞ് കുഴഞ്ഞുവീണുവെന്നും പിതാവിന്റെ മൊഴി. ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

 

ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം എന്ന് ഷിജിൻ പൊലീസിന് മൊഴി നല്‍കി. മൂന്നാം തവണ ചോദ്യം ചെയ്തതിനെ തുടർന്നാണ് കുറ്റം സമ്മതിച്ചത്. അടിവയറിലെ രക്തശ്രാവമാണ് മരണകാരണമെന്ന് ഫോറൻസിക് സർജൻ റിപ്പോർട്ട്‌ നല്‍കിയിരുന്നു. മാതാവിനും മർദ്ദനവിവര അറിയാമായിരിന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നു. മാതാവിനെയും ചോദ്യം ചെയ്ത് വരികയാണ്. മൂന്നാഴ്ച മുമ്പ് കുഞ്ഞിന്റെ കയ്യിലുണ്ടായ പൊട്ടല്‍ കൊലപാതക ശ്രമമായിരുന്നോ എന്നാണ് പൊലീസിന്റെ സംശയം.

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരൻ മരണപ്പെടുന്നത്. ബിസ്ക്കറ്റ് കഴിച്ച്‌ അരമണിക്കൂറിന് ശേഷം കുഴഞ്ഞുവീണു എന്നായിരുന്നു മാതാവിന്റെ മൊഴി. മാതാപിതാക്കളുടെ മൊഴികളിലെ ദുരൂഹതയെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു.