നവകേരളാ സദസ്സില്‍ പരാതിയുമായി എത്തിയ പത്തു വയസ്സുകാരി ; പത്ത് ലക്ഷം രൂപയുടെ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നല്‍കി.

തൃശ്ശൂർ : ‘സ്‌കോളിയോസിസ്’ എന്ന നട്ടെല്ലുവളവ് ഭേദമാക്കാൻ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് കോഴിക്കോട് സ്വദേശിയായ പത്തുവയസ്സുകാരി സഹായംതേടി ഡിസംബര്‍ ഒന്നിന് തൃത്താലയില്‍ നടന്ന നവകേരളസദസ്സിലെത്തിയത്.

ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ നട്ടെല്ല് നിവര്‍ത്തി.സ്വകാര്യ ആശുപത്രികളില്‍ പത്തുലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയാണിത്. കുട്ടിയുടെ ആരോഗ്യപ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍കോളേജ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ.സി. രവീന്ദ്രനെ വിളിച്ച്‌ ചികിത്സാസൗകര്യം ഒരുക്കാൻ നിര്‍ദേശിച്ചു. ഡിസംബര്‍ 19-നായിരുന്നു ന്യൂറോ സര്‍ജറി വിഭാഗത്തിലെ ശസ്ത്രക്രിയ.

സുഖം പ്രാപിച്ച കുട്ടി ഉടൻ ആശുപത്രി വിട്ടേക്കും.സൗജന്യ ചികിത്സാപദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ ഇനിയും നീണ്ടുപോയാല്‍ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുമായിരുന്നു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഡോ. ജിതിൻ, ഡോ. ജിയോ സെനില്‍, ഡോ. കൃഷ്ണകുമാര്‍, ഡോ. അനന്തു, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. ബാബുരാജിന്റെ നേതൃത്വത്തില്‍ ഡോ. ബിന്ദു, ഡോ. സുനില്‍ കുമാര്‍, ഡോ. സെലീന, ഡോ. അഞ്ജു, സ്റ്റാഫ് നഴ്സുമാരായ സരിത, ദീപ്തി എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി