കോട്ടയം: കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന അക്വാകൾചർ ഫിഷറീസ് വിഭാഗം നിർത്താൻ കാർഷിക സർവകലാശാലയുടെ ഉത്തരവ്. അക്വാകൾചർ- ഫിഷറീസ് പ്രവർത്തനം വെള്ളാനിക്കര സി സിബി ആൻഡ് എം കോളജിലേക്കു മാറ്റാനും തീരുമാനിച്ചു.
ഗവേഷണ കേന്ദ്രത്തിലെ ഫിഷറീസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫ.ഡോ. സിമി റോസ് ആൻ ഡ്രസിനെ കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിലേക്കും ഇവിടത്തെ അക്വാകൾചറൽ -ഫിഷറീസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫ. ഡോ. ആർ.നവ്യയെ തൃശൂർ വെള്ളാനിക്കര സിസിബി ആൻഡ് എം കോളജിലേക്കും മാറ്റാനാണു കാർഷിക സർവകലാ ശാലയുടെ ഉത്തരവ്. കഴിഞ്ഞ 14നാണു ഉത്തരവ് ഇറങ്ങിയത്.
പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫിഷറീസ് വിഭാഗം നിർത്തുന്നതോടെ ഗവേഷണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർണമായും നിലയ്ക്കും. മത്സ്യ ഉൽപാദനത്തിനുള്ള ഗവേഷണം നിലയ്ക്കുന്നത് വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ട മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന തൊഴിലാളികൾക്കു തിരിച്ചടിയാണ്.
പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഗവേഷണത്തിൽ നിന്നു രൂപപ്പെട്ട പദ്ധതിയായിരുന്നു കുട്ടനാട്ടിൽ നടപ്പാക്കിയ ഒരു നെല്ലും ഒരു മീനും പദ്ധതി. കരിമീൻ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു വിതരണം ചെയ്തു വന്ന ഇന്ത്യയിലെ തന്നെ ആദ്യ സ്ഥാപനമായിരുന്നു കുമരകത്തെ ഫിഷറീസ് വിഭാഗം.
വംശനാശം നേരിടുന്ന മഞ്ഞക്കൂരി ഉൾപ്പെടെയുള്ള പലയിനം മത്സ്യങ്ങളുടെ തിരിച്ചു വരവിനു ഗവേഷണം നടത്തി. ഫിഷ് കൗണ്ട്, പരിസ്‌ഥിതി പഠനം, കരിമീൻ, കൊഞ്ച് കുഞ്ഞു ങ്ങളെ ഉൽപാദിപ്പിച്ചു കായലിൽ വിട്ടു കായലിൽ നിന്നുള്ള മത്സ്യ ലഭ്യത കൂട്ടാനും സഹായിച്ചിരുന്നു.
വേമ്പനാട്ട് കായലിൽ കരിമീനിനായി സങ്കേതം നിർമിച്ചു പ്രജനനത്തിനുള്ള സൗകര്യം ഒരുക്കി. സംസ്ഥാനത്ത് ആദ്യം ചെങ്ങളം ഭാഗത്ത് മത്സ്യരോഗം കണ്ടെത്തുകയും തടയുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതും കുമരകത്തെ ഫിഷറീസ് വിഭാഗത്തിൻ്റെ നേട്ടമായിരുന്നു.
സംയോജിത കൃഷി ഗവേഷ ണത്തിനു കൂടിയാണു ഗവേ ഷണ കേന്ദ്രത്തിനു പുതിയ കെട്ടിടം പണിതു ഇവിടേക്കു പ്രവർത്തനം മാറിയത്. കുട്ടനാട് ഉൾപ്പെടുത്തി കുമരകത്തെ ഫി ഷറീസ് വിഭാഗത്തെ സംയോ ജിത കൃഷി ഗവേഷണ കേന്ദ്രമാ ക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണു ഫിഷറീസ് വിഭാഗം പൂർണമായും മാറ്റുന്നത്.
