വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ് ആണെന്ന ആരോപണവുമായി മന്ത്രി ആർ ബിന്ദു. സർക്കാർ ഇക്കാര്യത്തിൽ സമചിത്തതയോടെ തീരുമാനമെടുക്കുമെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. സുപ്രീം കോടതി വിധിയാണ്, കേരളത്തിലെ സർക്കാർ അഭിപ്രായം പറയേണ്ട സ്ഥിതി അല്ലായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. അകാരണമായി അടിസ്ഥാന രഹിതമായി സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിക്കുകയാണ് ചിലർ ഇതുവരെ ചെയ്തതെന്നും മന്ത്രി ആരോപിച്ചു.
പ്രശ്നം അതിസങ്കീർണമാണ്. ആരാണ് കോടതിയെ സമീപിച്ചതെന്ന് അന്വേഷിച്ചു നോക്കൂ. തങ്ങൾക്ക് അനുകൂലമായ നിലയിൽ ഇതിനെ കൊണ്ടുപോകണം എന്നുള്ളതിനാലാണ് ചില നിശബ്ദ താൽപര്യക്കാർ കോടതിയെ സമീപിച്ചത്. സർക്കാർ സമചിത്തതയോടെ ഒരു തീരുമാനം എടുക്കും. ഇത് സുപ്രീംകോടതി വിധിയാണ്. ഈ വിഷയം വോട്ടിനായി ഉപയോഗപ്പെടുത്തുന്നത് യുഡിഎഫ് ആണെന്നും, കലാപം നടക്കണമെന്ന് കണ്ടുകൊണ്ടുതന്നെയാണ് ചില ദുഷ്ടലാക്കുകാർ ഇതിനെ സമീപിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നവ കേരള സർവ്വേയിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. വികസന ലക്ഷ്യങ്ങൾ വച്ച് സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് ജനങ്ങളിൽ നിന്ന് അറിയുന്നതിനാണ് സർവ്വേ നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
