ബീച്ചിൽവച്ച് ബലാത്സംഗത്തിന് ഇരയായി; വീട്ടുകാരുടെ ശകാരം ഭയന്ന് സര്‍ജിക്കല്‍ ബ്ലേഡും കല്ലുകളും യുവതി ജനനേന്ദ്രിയത്തിൽ തിരുകി; രക്തസ്രാവവും വേദനയും അധികമായതോടെ യുവതി പൊലീസിൽ നൽകിയ പരാതിയിൽ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ: യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ 20 കാരിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ ജനനേന്ദ്രിയത്തില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ സര്‍ജിക്കല്‍ ബ്ലേഡും കല്ലുകളും കണ്ടെത്തി.

ബലാത്സംഗ വിവരം വീട്ടിലറിഞ്ഞാല്‍ അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന ഭീതിയില്‍ യുവതി തന്നെയാണ് കല്ലുകളും ബ്ലേഡും ജനനേന്ദ്രിയത്തില്‍ തിരുകിയതെന്നാണ് പ്രാഥമികാന്വേഷണത്തിന് ശേഷം പോലീസ് വ്യക്തമാക്കുന്നത്. ഗോരേഗാന്‍ റെയില്‍വെ സ്‌റ്റേഷന് സമീപം ബുധനാഴ്ച രാവിലെയാണ് യുവതിയെ പോലീസ് കണ്ടെത്തുന്നത്. ചോദ്യം ചെയ്തപ്പോള്‍ വീടിനു സമീപത്ത് നിന്ന് കുറ്റാരോപിതനായ ഡ്രൈവറുടെ ഓട്ടോയില്‍ താന്‍ കയറിയെന്നും ഇയാള്‍ തന്നെ ബീച്ചിലേക്ക് കൊണ്ടു പോയിയെന്നും യുവതി പറയുന്നു.

അവിടെ ഏതേലും ഹോട്ടലില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു ഉദ്ദേശ്യമെങ്കിലും യുവതിയുടെ പക്കല്‍ തിരിച്ചറിയല്‍ രേഖകളൊന്നുമില്ലായിരുന്നത് കൊണ്ട് മുറി ലഭിച്ചില്ല. ഇരുവരും രാത്രി ബീച്ചില്‍ തന്നെയിരുന്നു. ഇതിനിടെ ഓട്ടോ ഡ്രൈവര്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് യുവതി പറയുന്നു. പിന്നാലെ യുവതിയെ ബീച്ചിലുപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു.

പാടുപെട്ടാണ് സമീപത്തുള്ള റെയില്‍വെ സ്റ്റേഷനിലേക്ക് യുവതി എത്തിച്ചേര്‍ന്നത്. ബലാത്സംഗ വിവരം വീട്ടുകാരറിഞ്ഞാല്‍ അവരെങ്ങനെയാകും പ്രതികരിക്കുകയെന്നോര്‍ത്ത് തനിക്ക് വീട്ടിലേക്ക് മടങ്ങാന്‍ ഭയം തോന്നിയെന്ന് യുവതി പറയുന്നു. ഈ പരിഭ്രാന്തിയില്‍ സര്‍ജിക്കല്‍ ബ്ലേഡ് വാങ്ങി ജനനേന്ദ്രിയത്തില്‍ തിരുകുകയായിരുന്നു. രക്തസ്രാവവും വേദനയും അധികമായതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

ബ്ലേഡിനു പുറമേ കല്ലുകളും യുവതി ശരീരത്തിലേക്ക് കടത്തിയെന്ന് പോലീസ് പറയുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. പിന്നാലെ ഓട്ടോ ഡ്രൈവര്‍ പോലീസിന്റെ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.