ലഹരി കേസിൽ പ്രതിയായ ഓംപ്രകാശിന്റെ മുറി സന്ദർശിച്ചതിന് നടി പ്രയാ​ഗ മാർട്ടിനെ വ്യാഴാഴ്ച ചോദ്യം ചെയ്യും; മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി

കൊച്ചി: ലഹരി കേസിൽ പ്രതിയായ ​ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ മുറി സന്ദർശിച്ചതിന് നടി പ്രയാ​ഗ മാർട്ടിനെ വ്യാഴാഴ്ച ചോദ്യം ചെയ്യും. മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി.

നടൻ ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. ഫ്ലാറ്റിൽ നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് ലഭിച്ച വിവരം.

താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. കഴിഞ്ഞ ദിവസമാണ് ഓംപ്രകാശിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാ​ഗ മാർട്ടിന്റെയും പേര് ഉൾപ്പെട്ടിട്ടുള്ളതായി വിവരം പുറത്തുവന്നത്.

ഇരുവർക്കും പുറമേ റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള 20 പേരുടെയും മൊഴി എടുക്കും. ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യയുണ്ട്. ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കും.