ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചനിലയിൽ; ആത്മഹത്യയെന്ന് പോലീസ് ​നി​ഗമനം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല, മൃതദേഹത്തിനരികിൽനിന്ന് എടിഎം കാർഡ് ലഭിച്ചതിൽ പേര് അനിൽകുമാർ, ഇത് മരിച്ചയാളുടേതെന്ന് സംശയം, മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.

അപകടത്തെ തുടർന്ന് 10 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു. രാവിലെ 8.15ന് ഏറ്റുമാനൂരിലെ പഴയ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ചെന്നൈ മെയിലാണ് തട്ടിയത്. ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പോലീസിന് മൊഴി നൽകി.

ട്രെയിനിടിച്ച യുവാവ് തൽക്ഷണം മരിച്ചു. റെയിൽവേ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വിവരമറിഞ്ഞ് ഏറ്റുമാനൂർ പോലീസ് സ്ഥലത്ത് എത്തി.

മൃതദേഹത്തിന് അരികിൽനിന്ന് ഒരു എടിഎം കാർഡ് ലഭിച്ചിട്ടുണ്ട്. ഇതിൽ അനിൽകുമാർ എന്നാണ് എഴുതിയിരിക്കുന്നത്. ഇത് മരിച്ചയാളുടേതാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.