മസ്തിഷ്‌കമരണം സംഭവിച്ച ചടയമംഗലം സ്വദേശിയുടെ ഹൃദയം ദാനം ചെയ്യില്ല; ബാക്കിയുള്ള അവയവങ്ങൾ ദാനം ചെയ്യും

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം ചടയമംഗലം സ്വദേശി ബിനുവിന്റെ ഹൃദയം ദാനം ചെയ്യില്ല. മെഡിക്കല്‍ സംബന്ധമായ ചില കാരണങ്ങള്‍ മൂലം ഹൃദയം സ്വീകരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ഹൃദയം കൈമാറ്റം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ബിനുവിന്റെ കരള്‍, വൃക്കകള്‍, നേത്രപടലം എന്നിവ ദാനം ചെയ്യും. മാര്‍ച്ച് പത്തിനാണ് വാഹനാപകടം സംഭവിച്ചത്. ബിനു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ഇന്നലെയാണ് ബിനുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.