സ്വന്തം ലേഖകൻ
തലശ്ശേരി: തനിക്കെതിരെ ചൊക്ലി പൊലീസ് ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പൊലീസ് സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ സനൂപ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
പൊലീസ് സീറ്റ് ബെല്‍റ്റ് ഇടാത്തതിനെ തുടര്‍ന്നായ തര്‍ക്കമാണ് പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസിലേക്ക് നയിച്ചത്. സനൂപ് ഉള്‍പെടെ നാല് പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഇതിനിടെ പൊലീസിന്റെ നടപടിക്കെതിരെ സോഷ്യല്‍മീഡയയില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
നിര്‍ത്തിയിട്ട ബൈക്കിന് ഹെല്‍മെറ്റില്ലെന്ന് പറഞ്ഞാണ് പൊലീസ് 500 രൂപ ഫൈന്‍ അടിച്ചത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയോ പൊലീസ് വാഹനം തടയുകയോ താന്‍ ചെയ്തിട്ടില്ല. തനിക്കെതിരെ ചൊക്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തത് കളളക്കേസാണ്. ഇതിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണെന്നും സനൂപ് പറഞ്ഞു.
സ്റ്റേഷന്‍ ജാമ്യത്തിനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷന്‍ ഓഫീസറായ സിഐ ഭീഷണിപ്പെടുത്തി. നിന്നെ ഈ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഒന്നും ഇവിടെ തീര്‍ന്നിട്ടില്ലെന്നും സിഐ പറഞ്ഞതായി സനൂപ് ആരോപിച്ചു. സിഐക്കെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും സനൂപ് പറഞ്ഞു.
