കൊടി സുനിയുടെ പരോള്‍ ന്യൂമാഹി ഇരട്ടക്കൊല കേസില്‍ വിചാരണ തുടങ്ങാനിരിക്കെ; സാക്ഷികളെ സ്വാധീനിക്കുമെന്ന് ബിജെപി

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി പരോള്‍ ലഭിച്ച്‌ പുറത്തിറങ്ങിയത്, ഇയാള്‍ പ്രതിയായ ന്യൂ മാഹി ഇരട്ടക്കൊല കേസില്‍ വിചാരണ തുടങ്ങനിരിക്കെ.

ഒരുമാസത്തെ പരോള്‍ കാലയളവിനിടെ കേസിലെ സാക്ഷികളെ കൊടി സുനി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി ആക്ഷേപം ഉന്നയിക്കുന്നു.

2010ല്‍ രണ്ട് ബിജെപി പ്രവർത്തകരെ വെട്ടിക്കൊന്ന കേസാണ് ന്യൂ മാഹി ഇരട്ടക്കൊല കേസ്. കൊടി സുനി രണ്ടാം പ്രതിയായ ഈ കേസില്‍ ഈ മാസം 22നാണ് തലശ്ശേരി കോടതിയില്‍ വിചാരണ തുടങ്ങുന്നത്.

ഇതിനിടെയാണ് അമ്മയുടെ അപേക്ഷ പരിഗണിച്ച്‌ ജയില്‍ വകുപ്പ് അനുവദിച്ച പരോളില്‍ കൊടി സുനി കഴിഞ്ഞ് ദിവസം തവനൂർ സെൻട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ടി.പി കേസില്‍ ശിക്ഷിച്ച ശേഷവും നിരവധി കേസുകളില്‍ പ്രതിയായിരുന്നു കൊടി സുനി.