കൊച്ചി : ബിഹാറിലെ മഗ്ധ സർവകലാശാലയുടേത് എന്ന പേരില്‍ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി വഞ്ചിയൂർ സ്വദേശിയായ മനു ജി രാജൻ, ബാർ കൗണ്‍സിലില്‍ അഭിഭാഷകനായി എൻട്രോള്‍ ചെയ്തതിന്റെ തെളിവുകളാണ് പുറത്തുവന്നത്. വ്യാജരേഖ ചമച്ചതിന് മനു ജി രാജനെതിരെ എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയായ മനു ജി രാജൻ 2013ലാണ് ബാർ കൗണ്‍സിലില്‍ എൻറോള്‍ ചെയ്തത്. ബിഹാറിലെ മഗധ് സർവകലാശാലയില്‍ നിന്ന് എല്‍എല്‍ബി ബിരുദം ലഭിച്ചിട്ടുണ്ടെന്ന് കാട്ടിയുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു ഇത്. പിന്നീട് പ്രാക്ടീസ് കാലയളവില്‍ 53 പേരുടെ വക്കാലത്തും ഏറ്റെടുത്തു. ഇതിനിടയിലാണ് തിരുവനന്തപുരം മാറനല്ലൂർ സ്വദേശിയായ സച്ചിന്റെ സ്വത്തു തർക്കം സംബന്ധിച്ച കേസും വാദിക്കാമെന്ന് ഏറ്റത്.
എന്നാല്‍ ഒന്നര വർഷം കഴിഞ്ഞിട്ടും വക്കാലത്ത് ഏറ്റെടുത്തില്ല. ഇതോടെ വിവരാവകാശ രേഖകളുടെ സഹായത്തോടെ സച്ചിന്‍ നടത്തിയ അന്വേഷണത്തില്‍ മനു ജി രാജന്റേത് വ്യാജ സർട്ടിഫിക്കറ്റുകള്‍ ആണെന്ന് കണ്ടെത്തി. പിന്നാലെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ബാർ കൗണ്‍സിലില്‍ എൻട്രോള്‍ ചെയ്യാനായി ഹാജരാക്കിയ സർട്ടിഫിക്കറ്റുകള്‍ യഥാർത്ഥ സർട്ടിഫിക്കറ്റുകളെല്ലെന്ന് മഗധ് സർവകലാശാല അധികൃതർ പൊലീസിന് മറുപടി നല്‍കി. നടപടി വേണമെന്നാവശ്യപ്പെട്ട് ബാർ കൗണ്‍സിലിലും പരാതി നല്‍കിയിട്ടുണ്ട്. മനു ജി രാജന്റെ കൈവശമുള്ള കേരള സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സച്ചിൻ ഗവർണർക്കും പരാതി നല്‍കി.
