ശബരിമലയില്‍ മുൻവര്‍ഷത്തെ അപേക്ഷിച്ച്‌ നടവരവ് കുറഞ്ഞെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്.

 

പത്തനംതിട്ട : മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയാണ്.ഡിസംബര്‍ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കഴിഞ്ഞ വര്‍ഷം 222.98 കോടിയായിരുന്നു വരുമാനം. നടവരവില്‍ 18 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്.

അതേസമയം, കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്ബോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.ഇത്തവണ കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ്. അരവണ വില്‍പനയില്‍ 96.32 കോടി രൂപയും അപ്പം വില്‍പനയില്‍ 12.38 കോടി രൂപയും ലഭിച്ചു.

മണ്ഡലകാലം തുടങ്ങി ഡിസംബര്‍ 25 വരെ ശബരിമലയില്‍ 31,43,163 പേരാണു ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്‍റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബര്‍ 25 വരെ 7,25,049 പേര്‍ക്കു സൗജന്യമായി ഭക്ഷണം നല്‍കി.

പരിമിതികള്‍ക്കിടയിലും വിവിധ വകുപ്പുകളുടെ മികച്ച സഹകരണത്തോടെ ശബരിമല തീര്‍ഥാടകര്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ ദേവസ്വം ബോര്‍ഡിനായി എന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 27ന് രാത്രി 11ന് ശബരിമല നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകുന്നേരം വീണ്ടും നടതുറക്കും.ജനുവരി 15നാണ് മകരവിളക്ക്.