കരൂർ ദുരന്തം; ചോദ്യം ചെയ്യലിന് ഹാജരാകണം, വിജയ്ക്ക് സിബിഐയുടെ സമൻസ്

കരൂര്‍ ദുരന്തത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടനും ടിവികെ നേതാവുമായ വിജയ്ക്ക് സിബിഐ സമന്‍സ്. ജനുവരി 12ന് ഹാജരാകാനാണ് നിര്‍ദേശം. കരൂര്‍ ദുരന്തമുണ്ടായി നാലു മാസങ്ങള്‍ക്ക് ശേഷമാണ് ആദ്യമായി വിജയ് ഒരു അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തിന് മുന്നില്‍ വിജയ് എത്തിയിരുന്നില്ല. ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിര്‍മ്മല്‍ കുമാര്‍, ആധവ് അര്‍ജുന എന്നിവരെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. നേരത്തെ വിജയ്‌യുടെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാരവാനിലടക്കം സിബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിക്കുകയും ചെയ്തിരുന്നു. അന്ന് സിബിഐ ഉദ്യോഗസ്ഥര്‍ വിജയ്‌യുമായി സംസാരിച്ചുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സിബിഐ അത് നിഷേധിച്ചു.

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വിജയ്‌യെ ചോദ്യംചെയ്യാനുളള സിബിഐയുടെ നീക്കം. കഴിഞ്ഞ സെപ്തംബര്‍ 27ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.