നാളെ തിരുവനന്തപുരത്ത് പൊതുദര്‍ശനം; കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത്

തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം ശനിയാഴ്ച തലസ്ഥാനത്ത് എത്തിക്കും.

രാവിലെ 7 മണിയോടെ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടു വരും. പട്ടത്തെ സിപിഐ ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.

ഞായറാഴ്ച കോട്ടയം വാഴൂരിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹ രോഗവും അണുബാധയും മൂലം കാനം രാജേന്ദ്രന്റെ വലത് കാല്‍പ്പാദം മുറിച്ചുമാറ്റിയിരുന്നു.

ഇതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നുവൈകിട്ട് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നല്‍കണമെന്ന് അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു.
ഇത് ദേശീയ നേതൃത്വം പരിഗണിക്കുന്നതായി രാവിലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.