തെരഞ്ഞെടുപ്പ് ചൂടിനിടെ കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; നിറഞ്ഞൊഴുകി ഭക്തര്‍; പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി.

കല്‍പ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ 10.15 നും 12 നും ഇടയിലായിരുന്നു കൊടിയേറ്റം നടന്നത്.

ഇനി ഇന്ന് മുതല്‍ 10 ദിവസം പ്രത്യേക പൂജകള്‍ നടക്കും. നവംബർ 13, 14, 15 തിയ്യതികളിലാണ് രഥോത്സവം നടക്കുക. 16 രാവിലെ കൊടിയിറങ്ങും.
പാലക്കാട്ടെ മൂന്ന് സ്ഥാനാർത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

നേരത്തെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റിയത് കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്തായിരുന്നു. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.

അതേസമയം, വോട്ടെണ്ണല്‍ തീയ്യതിയില്‍ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു .