തൃശൂർ: ഒടുവില്‍ കേരള കലാമണ്ഡലത്തിലും ചിക്കൻ ബിരിയാണി വിളമ്പി.
നോണ്‍ വെജ് വിഭവങ്ങള്‍ വേണമെന്ന വിദ്യാർഥികളുടെ ഏറെനാളായുള്ള ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കേരള കലാമണ്ഡലത്തില്‍ ചിക്കൻ ബിരിയാണ് വിളമ്പിയത്. ഇത് ആദ്യമായാണ് കേരള കലാമണ്ഡലത്തില്‍ മുഴുവൻ വിദ്യാർത്ഥികള്‍ക്കും മെസ്സില്‍ ചിക്കൻ ബിരിയാണി വിളമ്പിയത്.
ബുധനാഴ്ച ഉച്ചഭക്ഷണമായാണ് കലാമണ്ഡലത്തില്‍ ബിരിയാണി എത്തിയത്. നോണ്‍ വെജ് വിഭവങ്ങള്‍ വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു എന്നാണ് കലാമണ്ഡലത്തിന്റെ ഔദ്യോഗിക വിശദീകരണം.
വിയ്യൂർ ജയിലില്‍ നിന്ന് 480 ബിരിയാണിയാണ് വാങ്ങിയത്. 450 ചിക്കൻ ബിരിയാണിയും 30 വെജിറ്റബിള്‍ ബിരിയാണിയുമാണ് ജയിലില്‍ നിന്ന് വാങ്ങി കുട്ടികള്‍ക്ക് വിളമ്പിയത്.
നേരത്തെ സസ്യാഹാരം മാത്രമായിരുന്നു ഇവിടെ നല്‍കിയിരുന്നത്. കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ എല്ലാവർക്കും മാംസാഹാരം വാങ്ങി നല്കാൻ നിർദ്ദേശം നല്‍കുകയായിരുന്നുവെന്ന് വി സി വ്യക്തമാക്കി. വി സിയും രജിസ്ട്രാറും അക്കാദമിക് കോഡിനേറ്ററുമടക്കം കലാമണ്ഡലത്തിലെത്തി കുട്ടികള്‍ക്കൊപ്പം ബിരിയാണി കഴിക്കുകയും ചെയ്തു.
