പാലാ: ഇന്നലെ പ്രവിത്താനത്തു വീശിയടിച്ച കാറ്റ് ടൗണിനെ ഞെട്ടിച്ചു. മരം വീണു വൈദ്യുതി പോസ്റ്റുകൾ ഒന്നിനു പിന്നാലെ ഒന്നായി നിലംപതിച്ചതു പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണു മരം മുറിച്ചു മാറ്റി ഗതാഗതം സാധാരണ നിലയിലാക്കിയത്.
കഴിഞ്ഞദിവസം ഉണ്ടായ കനത്തമഴയിലും കാറ്റിലും രാമപുരം, കടനാട്, മാനത്തൂർ സമീപപ്രദേശങ്ങളിലും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി. അമനകരയിൽ റോഡിലേക്കു മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. കൂത്താട്ടുകുളത്തു നിന്ന് അഗ്നിരക്ഷാസേന എത്തിയാണു മരം വെട്ടിമാറ്റിയത്.
കൊണ്ടാട് അതിഥിത്തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്കു തേക്കുമരം കടപുഴകി വീണു. ശബ്ദം കേട്ട് തൊഴിലാളികൾ ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. വെള്ളിലാപ്പിള്ളി മാവറ കുട്ടിയുടെ, ആലനോലിക്കൽ ബേബി എന്നിവരുടെ വീട്ടിലേക്കു മരം കടപുഴകി വീണു.
പലയിടത്തും വാഴ, കപ്പ, ജാതി, തെങ്ങ്, റബർ, തേക്ക്, ആഞ്ഞിലി തുടങ്ങിയ കൃഷികൾ നശിച്ചു. പാലാ ആർഡിഒ കെ.പി.ദീപയുടെ നേതൃത്വത്തിൽ റവന്യു വകുപ്പ് ജീവനക്കാരും, കൃഷി വകുപ്പ് ജീവനക്കാരും, ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് അംഗം പി.എം.മാത്യു, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ, വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു ജോൺ പുതിയിടത്തുചാലിൽ, സ്മിത അലക്സ്, പഞ്ചായത്ത് മെംബർമാരായ മനോജ് ചീങ്കല്ലേൽ, കെ.കെ.ശാന്താറാം, ജയ്മോൻ മുടയാരം, റോബി ഊടുപുഴ, ജോഷി ജോസഫ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
കടനാട് പഞ്ചായത്തിലെ മാനത്തൂർ, പിഴക്, ഐങ്കൊമ്പ് പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. വീടിന് മുകളിലേക്ക് മരം വീണും കാറ്റിൽ ഓടുകൾ നഷ്ടപ്പെട്ടു. ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി പഞ്ചായത്ത് മെംബർ സിബി ചക്കാലയ്ക്കൽ ആർഡിഒ, റവന്യു ഉദ്യോഗസ്ഥർ പഞ്ചായത്ത് അധികൃതർ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവ സന്ദർശിച്ചു. നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു.
