സർക്കാർ ജീവനക്കാുടെ വാട്സ്ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതിനെതിരായ ഹർജിയിൽ സർക്കാരിന് തിരിച്ചടി. കൂടുതൽ സന്ദേശങ്ങൾ അയയ്ക്കുന്നത് കോടതി വിലക്കി. ഗുരുതരമായ ആരോപണം എന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമെന്നും കോടതി വിമർശിച്ചു. ഇനി ഒരു സന്ദേശവും അയക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വ്യക്തിഗത വിവരങ്ങൾക്ക് എന്ത് സുരക്ഷയുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സംഭവത്തിൽ വിശദീകരണം തേടി. എങ്ങനെ വിവരങ്ങൾ കിട്ടി എന്ന് കോടതി ചോദിച്ചു. ഇനി സന്ദേശങ്ങൾ അയക്കില്ല എന്ന് ഉറപ്പ് തരണമെന്ന് കോടതി നിർദേശിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.
ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ദുരുപയോഗിക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാരുടെ നമ്പറിലേക്ക് സന്ദേശമെത്തിയത്. ഡിഎ കുടിശിക ഉൾപ്പടെ ജീവനക്കാർക്ക് അനുവദിച്ച ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു സംസ്ഥാന സർക്കാർ ജീവനക്കാരുടെ വാട്സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയത്.
